21
ബാബേലിനെതിരേയുള്ള പ്രവചനം
സമുദ്രതീരത്തെ മരുഭൂമിക്കെതിരേയുള്ള പ്രവചനം:
ദക്ഷിണദിക്കിൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നതുപോലെ
മരുഭൂമിയിൽനിന്ന് അക്രമികൾ വരുന്നു,
ഭയാനകമായ പ്രദേശത്തുനിന്നുതന്നെ.
 
ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു:
വഞ്ചകർ ഒറ്റുകൊടുക്കുന്നു, കൊള്ളക്കാർ കൊള്ളയിടുന്നു.
ഏലാമ്യരേ, ആക്രമിക്കുക! മേദ്യരേ, ഉപരോധം ഏർപ്പെടുത്തുക!
ബാബേല്യർ വരുത്തിയ എല്ലാ നെടുവീർപ്പുകൾക്കും ഞാൻ ഒരു അറുതി വരുത്താൻപോകുന്നു.
 
ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു.
പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടേതുപോലെയുള്ള വേദനതന്നെ;
കേൾക്കുന്ന കാര്യങ്ങളാൽ ഞാൻ പരിഭ്രാന്തനായിരിക്കുന്നു,
കാണുന്ന കാഴ്ചകളാൽ ഞാൻ ഭയപ്പെടുന്നു.
എന്റെ ഹൃദയം പതറുന്നു;
ഭീതി എന്നെ വലയംചെയ്തിരിക്കുന്നു;
ഞാൻ കാത്തിരുന്ന സന്ധ്യാസമയം
എനിക്കൊരു ഘോരത നൽകിയിരിക്കുന്നു.
 
അവർ മേശയൊരുക്കുന്നു
പരവതാനി വിരിക്കുന്നു
ഭക്ഷിച്ചു പാനംചെയ്യുകയും ചെയ്യുന്നു!
പ്രഭുക്കന്മാരേ, എഴുന്നേൽക്കുക,
പരിചയ്ക്ക് എണ്ണയിടുക!
കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“പോകൂ, ഒരു കാവൽക്കാരനെ നിർത്തൂ,
അവൻ കാണുന്നതൊക്കെ നിന്നെ അറിയിക്കട്ടെ.
ഈരണ്ടു കുതിരകളെ പൂട്ടിയ
രഥങ്ങൾ വരുന്നതും
നിരനിരയായി കഴുതകളും ഒട്ടകങ്ങളും
വരുന്നതു കാണുമ്പോൾ
അവൻ ജാഗ്രതയുള്ളവനാകട്ടെ,
പരിപൂർണ ജാഗരൂകൻതന്നെ.”
അപ്പോൾ കാവൽക്കാരൻ* ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:
“എന്റെ യജമാനനേ, എല്ലാ പകലുകളിലും ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു;
എല്ലാ രാത്രിയിലും ഞാൻ എന്റെ കാവൽസ്ഥാനത്തുതന്നെ ആയിരിക്കുന്നു.
ഇതാ, രണ്ടു കുതിരയെപ്പൂട്ടി
ഒരു പുരുഷൻ രഥമേറി വരുന്നു.
‘ബാബേൽ വീണുപോയിരിക്കുന്നു, വീണുപോയിരിക്കുന്നു!
അവളുടെ എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ
നിലത്തു ചിതറിക്കിടക്കുന്നു,’ ”
എന്ന് അയാൾ വിളിച്ചുപറയുന്നു.
 
10 മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ,
ഇസ്രായേലിന്റെ ദൈവമായ
സൈന്യങ്ങളുടെ യഹോവയിൽനിന്ന്
ഞാൻ കേട്ടതു നിങ്ങളെ അറിയിക്കുന്നു.
ഏദോമിനെതിരേയുള്ള പ്രവചനം
11 ദൂമായ്ക്കെതിരേയുള്ള പ്രവചനം:
സേയീരിൽനിന്നും ഒരാൾ എന്നോടു വിളിച്ചുപറയുന്നു,
“കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി?
കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി?”
12 കാവൽക്കാരൻ മറുപടി പറയുന്നു:
“പ്രഭാതം വരുന്നു, പിന്നെ രാത്രിയും.
നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിക്കുക;
ഇനിയും വീണ്ടും വരിക.”
അറേബ്യക്കെതിരേയുള്ള പ്രവചനം
13 അറേബ്യക്കെതിരേയുള്ള പ്രവചനം:
ദേദാന്യരുടെ വ്യാപാരസംഘങ്ങളേ,
അറേബ്യയിലെ കാട്ടിൽ കഴിയുന്നവരേ.
14 തേമാ നിവാസികളേ,
ദാഹിച്ചിരിക്കുന്നവർക്കു വെള്ളം കൊണ്ടുവരിക,
പലായിതർക്ക് അപ്പം കൊണ്ടുവരിക.
15 അവർ വാളിൽനിന്ന്,
ഊരിയ വാളിൽനിന്നും
കുലച്ച വില്ലിൽനിന്നും
യുദ്ധത്തിന്റെ കെടുതിയിൽനിന്നും ഓടിപ്പോകുന്നവരാണ്.
16 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും. 17 കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും.” ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു.
* 21:8 ചി.കൈ.പ്ര. ഒരു സിംഹം 21:11 ദൂമാ എന്ന വാക്കിന്, നിശ്ശബ്ദത, സ്തബ്ധത എന്നർഥം.