17
മീഖായാവിന്റെ വിഗ്രഹങ്ങൾ
എഫ്രയീം മലനാട്ടിൽ മീഖായാവ് എന്നു പേരുള്ള ഒരാൾ തന്റെ അമ്മയോടു പറഞ്ഞു: “ആയിരത്തി ഒരുനൂറു* ശേക്കേൽ വെള്ളി നഷ്ടപ്പെട്ടതിനെപ്പറ്റി അമ്മ പറയുകയും ശപിക്കുകയും ചെയ്യുന്നത് ഞാൻ കേട്ടിരുന്നു—ഇതാ, ആ വെള്ളിനാണയങ്ങൾ; ഞാനാണ് അതെടുത്തത്.”
അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു: “എന്റെ മകനേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ!”
അദ്ദേഹം ആ ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളി തിരികെ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ അമ്മ, “കൊത്തുപണിയായ ഒരു രൂപവും വാർപ്പുപണിയായ ഒരു വിഗ്രഹവും ഉണ്ടാക്കാൻ ഞാൻ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്കു നേർന്നിരിക്കുന്നു. ഞാൻ ഇതു നിനക്കു തിരികെത്തരാം” എന്നു പറഞ്ഞു.
അങ്ങനെ അദ്ദേഹം ആ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ, അവൾ ഇരുനൂറു ശേക്കേൽ വെള്ളി എടുത്ത് ആഭരണപ്പണിക്കാരനെ ഏൽപ്പിച്ചു; അയാൾ അതുകൊണ്ട് രൂപവും വിഗ്രഹവും ഉണ്ടാക്കി അവ മീഖായാവിന്റെ വീട്ടിൽവെച്ചു.
മീഖായാവിന് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഏഫോദും ഗൃഹബിംബങ്ങളും ഉണ്ടാക്കി തന്റെ ഒരു പുത്രനെ പുരോഹിതനുമാക്കി. ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.
യെഹൂദയിലെ ബേത്ലഹേമിൽ വന്നുപാർത്തിരുന്ന ഒരു യുവ ലേവ്യൻ ആ പട്ടണംവിട്ട് നിവാസയോഗ്യമായ മറ്റൊരിടം തേടി പുറപ്പെട്ടു. അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീട്ടിലെത്തിച്ചേർന്നു.
മീഖാവ് ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?”
“ഞാൻ യെഹൂദയിലെ ബേത്ലഹേമിൽനിന്നുള്ള ഒരു ലേവ്യനാണ്, താമസിക്കാൻ ഒരു സ്ഥലം അന്വേഷിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
10 മീഖാവ് അദ്ദേഹത്തോടു പറഞ്ഞു: “എന്നോടുകൂടെ താമസിക്കുക. താങ്കൾ എനിക്കു പിതാവും പുരോഹിതനും ആയിരിക്കുക. ഞാൻ താങ്കൾക്ക് ഒരുവർഷം പത്തുശേക്കേൽ വെള്ളിയും വസ്ത്രവും ഭക്ഷണവും തരാം.” 11 അങ്ങനെ ലേവ്യൻ അദ്ദേഹത്തോടുകൂടെ പാർക്കാൻ സമ്മതിച്ചു. ആ യുവാവ് അദ്ദേഹത്തിനു സ്വന്തം പുത്രന്മാരിൽ ഒരുവനെപ്പോലെ ആയിത്തീർന്നു. 12 മീഖാവ് ലേവ്യനെ പുരോഹിതനാക്കി. ആ യുവാവ് അദ്ദേഹത്തിന്റെ പുരോഹിതനായി ആ വീട്ടിൽ താമസിച്ചു. 13 “ഒരു ലേവ്യൻ എന്റെ പുരോഹിതനായിരിക്കുകയാൽ ഇപ്പോൾ യഹോവ എനിക്കു നന്മചെയ്യുമെന്നു ഞാൻ അറിയുന്നു,” എന്നു മീഖാവു പറഞ്ഞു.
* 17:2 ഏക. 13 കി.ഗ്രാം. 17:4 ഏക. 2.3 കി.ഗ്രാം. 17:10 ഏക. 115 ഗ്രാം.