6
എന്നാൽ ഇസ്രായേൽമക്കൾനിമിത്തം യെരീഹോപട്ടണത്തിന്റെ കവാടം ഭദ്രമായി അടയ്ക്കപ്പെട്ടിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
അപ്പോൾ യഹോവ യോശുവയോടു കൽപ്പിച്ചു: “ഞാൻ യെരീഹോവിനെ, അതിന്റെ രാജാവിനോടും യോദ്ധാക്കളോടുമൊപ്പം നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ആയുധധാരികളായ എല്ലാ യോദ്ധാക്കളെയുംകൂട്ടി പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റുക. ആറുദിവസം ഇപ്രകാരം ചെയ്യുക. മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം വഹിച്ച ഏഴു പുരോഹിതന്മാർ പേടകത്തിന്റെ മുമ്പിൽ നടക്കട്ടെ. ഏഴാംദിവസം ഈ പുരോഹിതന്മാർ കാഹളങ്ങൾ മുഴക്കിക്കൊണ്ട് പട്ടണത്തെ ഏഴുപ്രാവശ്യം ചുറ്റണം. അവർ നീട്ടി ഊതുന്ന കാഹളനാദം നിങ്ങൾ കേൾക്കുമ്പോൾ യോദ്ധാക്കൾമുഴുവനും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ തകരും; സൈന്യത്തിന് നേരേ അതിലേക്കു കയറാൻ കഴിയും.”
നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്, “യഹോവയുടെ ഉടമ്പടിയുടെ പേടകം എടുക്കുക. അതിനുമുമ്പിൽ മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ നടക്കട്ടെ” എന്നു പറഞ്ഞു. “പുറപ്പെടുക! യഹോവയുടെ പേടകത്തിനുമുമ്പിൽ ആയുധധാരികളായ പട്ടാളക്കാരെ നിർത്തിക്കൊണ്ട് പട്ടണത്തിനുചുറ്റും പടനീക്കുക” എന്ന് അദ്ദേഹം സൈന്യത്തിന് ഉത്തരവിട്ടു.
യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, യഹോവയ്ക്കുമുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളംപിടിച്ചുനിന്ന ഏഴു പുരോഹിതന്മാർ കാഹളമൂതി മുന്നോട്ടു പോകുകയും യഹോവയുടെ ഉടമ്പടിയുടെ പേടകം അവരെ പിൻതുടരുകയും ചെയ്തു. ആയുധധാരികളായ പട്ടാളക്കാർ കാഹളം ഊതിയ പുരോഹിതന്മാർക്കു മുമ്പിൽ അണിയായി നടന്നു; പിന്നിലുള്ള പട്ടാളക്കാർ പേടകത്തെ പിൻതുടർന്നു; ഈ സമയമൊക്കെയും കാഹളനാദം മുഴങ്ങിക്കൊണ്ടിരുന്നു. 10 എന്നാൽ യോശുവ സൈന്യത്തോട്, “യുദ്ധാരവം പുറപ്പെടുവിക്കരുത്; ശബ്ദവും ഉയർത്തരുത്; ഞാൻ നിങ്ങളോട് ആർപ്പിടാൻ പറയുന്ന ദിവസംവരെ ഒരു വാക്കുപോലും ഉച്ചരിക്കരുത്. അതിന്റെശേഷം ആർപ്പിടാം!” എന്നു കൽപ്പിച്ചു. 11 അങ്ങനെ യഹോവയുടെ പേടകം പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റി. അതിനുശേഷം സൈന്യം പാളയത്തിലേക്കു മടങ്ങി, രാത്രി അവിടെ ചെലവഴിച്ചു.
12 യോശുവ പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പേടകം എടുത്തു. 13 ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടുനിന്ന ഏഴു പുരോഹിതന്മാർ കാഹളം ഊതിക്കൊണ്ട് യഹോവയുടെ പേടകത്തിനുമുമ്പിൽ അണിനടന്നു. ആയുധധാരികളായ പുരുഷന്മാർ അവരുടെമുന്നിലും പിന്നിലുള്ള പട്ടാളക്കാർ യഹോവയുടെ പേടകത്തിനു പിന്നിലുമായി അണിനടന്നു; കാഹളങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. 14 അങ്ങനെ രണ്ടാംദിവസവും അവർ പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റിയിട്ട് പാളയത്തിലേക്കു മടങ്ങിപ്പോന്നു. അവർ ആറുദിവസം ഇപ്രകാരം ചെയ്തു.
15 ഏഴാംദിവസം അവർ പ്രഭാതത്തിൽ എഴുന്നേറ്റു; അതേരീതിയിൽത്തന്നെ പട്ടണത്തിനുചുറ്റും ഏഴുപ്രാവശ്യം അണിനടന്നു; അന്നുമാത്രം അവർ ഏഴുപ്രാവശ്യം പട്ടണം ചുറ്റി. 16 ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു കൽപ്പിച്ചു: “ആർപ്പിടുക! യഹോവ നിങ്ങൾക്കു പട്ടണം തന്നിരിക്കുന്നു. 17 ഈ പട്ടണവും ഇതിലുള്ളതൊക്കെയും യഹോവയ്ക്ക് അർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന ഗണിക നാം അയച്ച ചാരപ്രവർത്തകരെ ഒളിപ്പിച്ചതുകൊണ്ട് അവളും അവളുടെ വീട്ടിൽ അവളോടുകൂടെയുള്ളവരുംമാത്രം ജീവിച്ചിരിക്കട്ടെ. 18 എന്നാൽ അർപ്പിതവസ്തുക്കളിൽനിന്ന് അകന്നുനിൽക്കുക; അവയിൽ എന്തെങ്കിലും കൈവശപ്പെടുത്തി നിങ്ങൾക്കുതന്നെ നാശം വരുത്തിവെക്കാൻ ശ്രമിക്കരുത്. അങ്ങനെചെയ്താൽ ഇസ്രായേൽപാളയത്തിനു നിങ്ങൾതന്നെ നാശവും അത്യാഹിതവും വരുത്തിവെക്കും. 19 വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം യഹോവയ്ക്കു വിശുദ്ധം; അതെല്ലാം അവിടത്തെ ഖജനാവിൽ ചേർക്കണം.”
20 പുരോഹിതന്മാർ കാഹളം ഊതി, സൈന്യം ആർപ്പിട്ടു; കാഹളനാദംകേട്ട് സൈന്യം ഉച്ചത്തിൽ ആർപ്പിട്ടപ്പോൾ പട്ടണമതിൽ തകർന്നുവീണു. ഓരോരുത്തരും പട്ടണത്തിലേക്കു നേരേകയറി, പട്ടണം പിടിച്ചടക്കി. 21 അവർ പട്ടണം യഹോവയ്ക്കു സമർപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും ബാലന്മാരെയും വൃദ്ധന്മാരെയും, ആട്, മാട്, കഴുത എന്നിവയെയും, ഇങ്ങനെ പട്ടണത്തിൽ ജീവനോടുണ്ടായിരുന്ന സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
22 ദേശത്തെ പര്യവേക്ഷണംചെയ്യാൻ അയച്ച രണ്ടു പുരുഷന്മാരോട് യോശുവ, “ഗണികയുടെ വീട്ടിൽച്ചെന്ന്, അവളോടു നിങ്ങൾ ശപഥംചെയ്തതുപോലെ, അവളെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവരിക” എന്ന് ഉത്തരവിട്ടു. 23 അങ്ങനെ ചാരപ്രവർത്തകരായിരുന്ന യുവാക്കൾ ചെന്ന് രാഹാബിനെയും അവളുടെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവന്നു. അവളുടെ കുടുംബത്തെ മുഴുവൻ പുറത്തുകൊണ്ടുവന്ന് ഇസ്രായേൽപാളയത്തിനു പുറത്ത് ഒരു സ്ഥലത്ത് പാർപ്പിച്ചു.
24 ഇതിനുശേഷം അവർ പട്ടണം മുഴുവനും അതിലുള്ള സകലതും അഗ്നിക്കിരയാക്കി. എന്നാൽ വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം അവർ യഹോവയുടെ ആലയത്തിലെ ഖജനാവിൽ വെച്ചു. 25 രാഹാബ് എന്ന ഗണിക, യെരീഹോവിനെ പര്യവേക്ഷണംചെയ്യാൻ അയച്ച പുരുഷന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളെയും അവളുടെ കുടുംബത്തെയും അവൾക്കുള്ള സകലത്തെയും യോശുവ രക്ഷിച്ചു; അവൾ ഇന്നുവരെയും ഇസ്രായേല്യരുടെ ഇടയിൽ പാർക്കുന്നു.
26 അക്കാലത്തു യോശുവ ഈ ശപഥംചെയ്തു: “ഈ യെരീഹോപട്ടണം വീണ്ടും പണിയാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവൻ:
“അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ
അവന്റെ മൂത്തമകൻ നഷ്ടമാകും;
അതിന്റെ കവാടം വെക്കുമ്പോൾ
അവന്റെ ഇളയമകനും നഷ്ടമാകും.”
27 അങ്ങനെ യഹോവ യോശുവയോടുകൂടെയുണ്ടായിരുന്നു; അവന്റെ കീർത്തി ദേശമെല്ലാം പരന്നു.