14
ജ്ഞാനമുള്ള വനിത തന്റെ വീട് പണിയുന്നു,
എന്നാൽ ഭോഷയായവൾ സ്വന്തം കൈകൊണ്ട് തന്റെ ഭവനം ഇടിച്ചുതകർക്കുന്നു.
 
യഹോവയെ ഭയപ്പെടുന്നവർ സത്യസന്ധതയോടെ ജീവിക്കുന്നു,
എന്നാൽ അവിടത്തെ നിന്ദിക്കുന്നവർ തങ്ങളുടെ കുത്സിതമാർഗം അവലംബിക്കുന്നു.
 
ഭോഷരുടെ വായ് അഹങ്കാരവാക്കുൾ ഉരുവിടുന്നു,
എന്നാൽ ജ്ഞാനിയുടെ അധരം അവരെ സംരക്ഷിക്കുന്നു.
 
കാളകൾ ഇല്ലാത്തിടത്ത്, പുൽത്തൊട്ടി ശൂന്യമായിക്കിടക്കുന്നു,
എന്നാൽ കാളയുടെ കരുത്തിൽനിന്ന് സമൃദ്ധമായ വിളവുലഭിക്കുന്നു.
 
സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല,
എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു.
 
പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല,
എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു.
 
ഭോഷരിൽനിന്നും അകലം പാലിക്കുക;
നീ അവരുടെ അധരങ്ങളിൽ പരിജ്ഞാനം കണ്ടെത്തുകയില്ല.
 
വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു,
എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു.
 
ഭോഷർ പാപത്തിനുള്ള പ്രായശ്ചിത്തത്തെ* പരിഹാസത്തോടെ വീക്ഷിക്കുന്നു,
എന്നാൽ നീതിനിഷ്ഠർ അവിടത്തെ പ്രീതി ആസ്വദിക്കുന്നു.
 
10 ഓരോ ഹൃദയവും അതിന്റെ വ്യഥ തിരിച്ചറിയുന്നു,
മറ്റാർക്കും അതിന്റെ ആനന്ദത്തിൽ പങ്കുചേരാൻ കഴിയുകയില്ല.
 
11 ദുഷ്കർമിയുടെ ഭവനം നശിപ്പിക്കപ്പെടും,
എന്നാൽ നീതിനിഷ്ഠരുടെ കൂടാരം പുരോഗതി കൈവരിക്കും.
 
12 ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം,
എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.
 
13 ആഹ്ലാദം പങ്കിടുമ്പോഴും ഹൃദയം ദുഃഖഭരിതമാകാം,
സന്തോഷം സന്താപത്തിൽ അവസാനിക്കുകയുംചെയ്യാം.
 
14 വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും;
നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും.
 
15 ലളിതമാനസർ സകലതും വിശ്വസിക്കുന്നു,
വിവേകികൾ തങ്ങളുടെ ചുവടുകൾ സൂക്ഷ്മതയോടെ വെക്കുന്നു.
 
16 ജ്ഞാനി യഹോവയെ ഭയപ്പെട്ട് അധർമത്തെ അകറ്റിനിർത്തുന്നു,
എന്നാൽ ഭോഷർ വീണ്ടുവിചാരമില്ലാത്തവരും സാഹസികരുമാണ്.
 
17 ഒരു ക്ഷിപ്രകോപി മടയത്തരം പ്രവർത്തിക്കുന്നു,
കുടിലതന്ത്രങ്ങൾ മെനയുന്നവർ വെറുക്കപ്പെടുന്നു.
 
18 ലളിതമാനസർ മടയത്തരം അവകാശമാക്കുന്നു,
വിവേകികൾ പരിജ്ഞാനത്താൽ വലയംചെയ്യപ്പെടുന്നു.
 
19 ദുഷ്ടർ നല്ല മനുഷ്യരുടെമുമ്പാകെ വണങ്ങും;
നീചർ നീതിനിഷ്ഠരുടെ കവാടത്തിലും.
 
20 ദരിദ്രരെ അവരുടെ അയൽവാസികൾപോലും അവഗണിക്കുന്നു,
എന്നാൽ ധനികർക്കു ധാരാളം സുഹൃത്തുക്കളുണ്ട്.
 
21 ഒരാൾ തന്റെ അയൽവാസിയെ നിന്ദിക്കുന്നത് പാപമാണ്,
ആവശ്യക്കാരോട് ദയാവായ്പു കാട്ടുന്നവർ അനുഗൃഹീതർ.
 
22 തിന്മയ്ക്കായി ഗൂഢാലോചന നടത്തുന്നവർ വഴിയാധാരമാകുകയില്ലേ?
എന്നാൽ സൽപ്രവൃത്തികൾ ആസൂത്രണംചെയ്യുന്നവർ സ്നേഹവും വിശ്വാസവും നേടുന്നു.
 
23 എല്ലാ കഠിനാധ്വാനവും ലാഭം കൊണ്ടുവരും,
എന്നാൽ കേവലഭാഷണം ദാരിദ്ര്യത്തിന് വഴിതെളിക്കുന്നു.
 
24 ജ്ഞാനിയുടെ സമ്പത്ത് അവരുടെ മകുടം,
എന്നാൽ ഭോഷരുടെ ഭോഷത്തത്തിൽനിന്ന് ഭോഷത്തംതന്നെ വിളയുന്നു.
 
25 സത്യസന്ധതയുള്ള സാക്ഷി ജീവിതങ്ങളെ രക്ഷിക്കുന്നു,
എന്നാൽ കള്ളസാക്ഷിയോ വഞ്ചകരാകുന്നു.
 
26 യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്,
അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും.
 
27 യഹോവാഭക്തി ജീവജലധാരയാണ്,
അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു.
 
28 ജനബാഹുല്യം രാജാവിനു മഹത്ത്വം,
എന്നാൽ ജനശൂന്യതയാൽ അദ്ദേഹം അധഃപതിക്കുന്നു.
 
29 ദീർഘക്ഷമയുള്ളവർ അത്യന്തം വിവേകശാലികളാണ്,
എന്നാൽ ക്ഷിപ്രകോപി മടയത്തരം വെളിപ്പെടുത്തുന്നു.
 
30 പ്രശാന്തമായ മനസ്സ് ശരീരത്തിനു ജീവദായകമാണ്,
എന്നാൽ അസൂയ അസ്ഥികളിൽ അർബുദംപോലെയാണ്.
 
31 ദരിദ്രരെ പീഡിപ്പിക്കുന്നവർ അവരുടെ സ്രഷ്ടാവിനെ അവഹേളിക്കുന്നു,
അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നവർ അവിടത്തെ ബഹുമാനിക്കുന്നു.
 
32 ദുരന്തമുഖത്ത് ദുഷ്ടർ ചിതറിക്കപ്പെടുന്നു,
എന്നാൽ നീതിനിഷ്ഠർക്കു മരണത്തിലും അഭയസ്ഥാനമുണ്ട്.
 
33 വകതിരിവുള്ളവരുടെ ഹൃദയത്തിൽ ജ്ഞാനം കുടികൊള്ളുന്നു
എന്നാൽ ഭോഷരുടെ മധ്യത്തിൽപോലും അവൾ അറിയപ്പെടാൻ അനുവദിക്കുന്നു.
 
34 നീതി ഒരു രാഷ്ട്രത്തെ ഉന്നതസ്ഥിതിയിലെത്തിക്കുന്നു,
എന്നാൽ പാപം ഏതു ജനതയ്ക്കും അപമാനകരം.
 
35 ജ്ഞാനിയായ സേവകരിൽ രാജാവ് സംപ്രീതനാണ്,
എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്ന ദാസൻ രാജാവിന്റെ ക്രോധം ജ്വലിപ്പിക്കുന്നു.
 
* 14:9 ചി.കൈ.പ്ര. പാപത്തെ 14:33 ചി.കൈ.പ്ര. എന്നാൽ ഭോഷരുടെ ഹൃദയം അവളെ അറിയുകപോലുമില്ല.