15
സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു,
പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു.
 
ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു,
എന്നാൽ ഭോഷരുടെ നാവു മടയത്തരം വർഷിക്കുന്നു.
 
യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്,
ദുഷ്ടരെയും നല്ലവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
 
സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം,
എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു.
 
ഭോഷർ പിതാവിന്റെ ശിക്ഷണം നിരാകരിക്കുന്നു,
എന്നാൽ ശാസന അംഗീകരിക്കുന്നവർ വിവേകശാലികൾ.
 
നീതിനിഷ്ഠരുടെ ഭവനത്തിൽ വലിയ നിക്ഷേപങ്ങളുണ്ട്,
എന്നാൽ ദുഷ്ടരുടെ ആദായം ആപത്തു കൊണ്ടുവരുന്നു.
 
ജ്ഞാനിയുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു,
എന്നാൽ ഭോഷരുടെ ഹൃദയത്തിന് നൽകാനൊന്നുമില്ല.
 
ദുഷ്ടരുടെ യാഗം യഹോവ വെറുക്കുന്നു,
എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടത്തേക്കു പ്രസാദകരം.
 
ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു,
എന്നാൽ നീതി പിൻതുടരുന്നവരെ അവിടന്ന് സ്നേഹിക്കുന്നു.
 
10 നേർപാത ഉപേക്ഷിക്കുന്നവർക്കു കഠിനശിക്ഷണം ലഭിക്കും;
ശാസന വെറുക്കുന്നവർ മരണത്തെ പുൽകും.
 
11 മരണവും പാതാളവും* യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു;
മനുഷ്യഹൃദയം എത്രയധികമായി അവിടന്ന് അറിയുന്നു!
 
12 പരിഹാസി ശാസന വെറുക്കുന്നു,
അവർ ജ്ഞാനിയിൽനിന്ന് അകലം പാലിക്കുന്നു.
 
13 സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു,
ഹൃദയവ്യഥയോ, ആത്മചൈതന്യം ഹനിക്കുന്നു.
 
14 വിവേകമുള്ള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു,
എന്നാൽ ഭോഷരുടെ ആഹാരം മടയത്തരംതന്നെ.
 
15 പീഡിതന്റെ നാളുകളോരോന്നും ക്ലേശഭരിതം,
എന്നാൽ ഉല്ലാസഹൃദയം നിരന്തരം ഉത്സവം ആഘോഷിക്കുന്നു.
 
16 യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്,
കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്.
 
17 സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്,
വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം.
 
18 ക്ഷിപ്രകോപിയായ മനുഷ്യൻ കലഹത്തിനു തുടക്കംകുറിക്കുന്നു,
എന്നാൽ ക്ഷമാശീലൻ കലഹത്തെ ശമിപ്പിക്കുന്നു.
 
19 അലസരുടെ വഴി മുള്ളുകളാൽ തടസ്സപ്പെടുന്നു,
എന്നാൽ നീതിനിഷ്ഠരുടെ മാർഗം രാജവീഥിയാണ്.
 
20 ജ്ഞാനിയായ മകൻ തന്റെ പിതാവിന് ആനന്ദം പകരുന്നു,
എന്നാൽ ഭോഷരായ മനുഷ്യർ തങ്ങളുടെ മാതാവിനെ നിന്ദിക്കുന്നു.
 
21 വിവേകശൂന്യർക്കു മടയത്തരം ആനന്ദംനൽകുന്നു,
എന്നാൽ വിവേകികൾ നേർവീഥിയിൽത്തന്നെ സഞ്ചരിക്കുന്നു.
 
22 ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു,
എന്നാൽ നിരവധി വിദഗ്ധോപദേശം ലഭിച്ചാൽ അവ വിജയിക്കും.
 
23 ഉചിതമായ ഉത്തരം ഏവർക്കും ആനന്ദംനൽകുന്നു;
സന്ദർഭോചിതമായ ഒരു വാക്ക് എത്ര മനോഹരം!
 
24 വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു
അത് അവരെ പാതാളത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നതു തടയും.
 
25 അഹങ്കാരിയുടെ ഭവനം യഹോവ നശിപ്പിക്കും,
എന്നാൽ അവിടന്ന് വിധവയുടെ അതിർത്തി സംരക്ഷിക്കും.
 
26 ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു,
കനിവോലും വാക്കുകളോ, അവിടത്തേക്കു പ്രസാദം.
 
27 അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു,
എന്നാൽ കൈക്കൂലി വെറുക്കുന്നവർ ഏറെനാൾ ജീവിക്കും.
 
28 ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു,
എന്നാൽ ദുഷ്ടരുടെ വായിൽനിന്ന് തിന്മനിറഞ്ഞ വാക്കുകൾ വമിക്കുന്നു.
 
29 യഹോവ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു,
എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടന്നു കേൾക്കുന്നു.
 
30 പ്രസന്നതയോടെയുള്ള ഒരു നോട്ടം ഹൃദയത്തിന് ആനന്ദം പകരുകയും
സദ്വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുകയുംചെയ്യുന്നു.
 
31 ജീവദായകമായ ശാസന കേൾക്കുന്നവർ
ജ്ഞാനികളുടെ മധ്യത്തിൽ സ്വസ്ഥനായിരിക്കുന്നു.
 
32 ശിക്ഷണം നിരാകരിക്കുന്നവർ സ്വയനിന്ദയ്ക്ക് ഇരയാകുന്നു,
എന്നാൽ ശാസന ശ്രദ്ധിക്കുന്നവർ വിവേകപൂർണനാണ്.
 
33 യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു,
വിനയം ബഹുമതിയുടെ മുന്നോടിയാണ്.
 
* 15:11 മൂ.ഭാ. ഷിയോലും അബദ്ദോനും